തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിചാരണാ കോടതിയില്‍ കേസ് നടത്തി നിരപരാധിത്വം തെളിയിക്കും. കേസിന്റെ വിശദാംശങ്ങള്‍ കോടതി പരിശോധിച്ചില്ല. കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹരജി തള്ളുകമാത്രമാണ് കോടതി ചെയ്‌തതെന്ന് മന്ത്രി വ്യക്‌തമാക്കി.
ജനപക്ഷത്ത് നില്‍ക്കുമ്പോള്‍ സമരം നടത്തേണ്ടി വരും. കേസുകളും ഉണ്ടാകാറുണ്ട്. കമ്മ്യൂണിസ്‌റ്റുകാര്‍ക്ക് സമര പോരാട്ടങ്ങള്‍ ധാരാളമാണ്. അതില്‍ കേസുകളുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ദൈനംദിന രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാത്രമേ കരുതുന്നുള്ളൂ. വിചാരണാ കോടതി നടപടികളുമായി മുന്നോട്ടു പോകട്ടെ. രാജി വെക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കോടതിയില്‍ നിന്നും ഉണ്ടായിട്ടില്ല. വിചാരണ നേരിടണമെന്നേ സുപ്രീം കോടതി പറഞ്ഞിട്ടുള്ളൂവെന്നും മന്ത്രി മദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ കനത്ത തിരിച്ചടിയാണ് സംസ്‌ഥാന സർക്കാർ നേരിട്ടത്. നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതികളായ ഇപി ജയരാജന്‍, കെടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്, സികെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് എന്നിവര്‍ വിചാരണ നേരിടണമെന്നും ജസ്‍റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എംഎല്‍എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമാണ്. ഇവർക്ക് പ്രത്യേക പരിഗണനയില്ല. നിയമസഭയിൽ നടത്തുന്ന അക്രമങ്ങൾ പാർലമെന്ററി നടപടികളുടെ പരിഗണനയിൽ വരില്ലെന്നും അതിനാൽ നിയമ പരിരക്ഷ ലഭിക്കുകയില്ലെന്നും കോടതി വ്യക്‌തമാക്കി.
Read also: നിയമസഭാ കയ്യാങ്കളികേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി