കടപ്പ: ആന്ധ്രാപ്രദേശിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കടപ്പ ജില്ലയിലെ ഒരു ക്വാറിയിൽ നടന്ന സ്‌ഫോടനത്തിലാണ് നാല് തൊഴിലാളികൾ മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരുടെ കൃത്യമായ എണ്ണം പറയാൻ കഴിയില്ലെന്നും മരണസംഖ്യ കൂടുമെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
കടപ്പയിലെ പ്രാന്തപ്രദേശമായ മാമില്ലപ്പള്ളി ഗ്രാമത്തിലെ ഒരു ക്വാറിയിൽ ജലാറ്റിൻ സ്‌റ്റിക്കുകൾ ഇറക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് കടപ്പ എസ്‌പി കെ അൻബുരാജൻ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നിട്ടുണ്ട്. ബുദ്വേലിൽ നിന്ന് കൊണ്ടുവന്ന ജലാറ്റിൻ സ്‍റ്റിക്കുകളാണ് പൊട്ടിത്തെറിച്ചത്.
‘ക്വാറിക്ക് ലൈസൻസുണ്ടായിരുന്നു. അംഗീകൃതമായിട്ട് തന്നെയാണ് ജലാറ്റിൻ സ്‌റ്റിക്കുകൾ കൊണ്ടുവന്നത്. വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല’ കടപ്പ എസ്‌പി പറഞ്ഞു. സംഭവത്തിൽ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു.
Read Also: കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം