കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുതിയകാവ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇവരെ ഇടുക്കി അടിമാലിയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കേസിൽ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
പുതിയകാവ് ക്ഷേത്രത്തിലെ ദേവസ്വം പ്രസിഡണ്ട് സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ എന്നിവരെയും ജോയിൻ സെക്രട്ടറിയേയുമാണ് അറസ്‌റ്റ് ചെയ്‌തിരുന്നത്. ഇവർ റിമാൻഡിലാണ്. സ്‌ഫോടനത്തിൽ രണ്ടുപേരാണ് മരിച്ചത്. ചികിൽസയിൽ ആയിരുന്ന ദിവാകരൻ എന്നയാൾ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണു എന്നയാൾ സംഭവം നടന്നതിന് തൊട്ടുപിന്നാലെ മരിച്ചിരുന്നു.
സ്‌ഫോടനത്തിൽ പരിക്കേറ്റ സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിലും ചികിൽസയിലാണ്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പുതിയകാവ് ക്ഷേത്രോൽസവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടേയാണ് പൊട്ടിത്തെറിയുണ്ടായത്.
ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സ്‌ഫോടനത്തിൽ 45 ഓളം വീടുകൾക്ക് കേടുപാട് പറ്റിയെന്നാണ് കണക്ക്. ചെറിയ നാശനഷ്‌ടങ്ങൾ അടക്കമാണ് ഇത്രയധികം പരാതികളെത്തിയത്. ഒരുകിലോമീറ്റർ അകലെവരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്‌ഫോടക അവശിഷ്‌ടങ്ങളുമെത്തി. സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് എറണാകുളം ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കൊച്ചി സബ് കളക്‌ടർ കെ മീരയ്‌ക്കാണ് അന്വേഷണ ചുമതല.
Most Read| ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം