കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് സ്‌ഫോടനത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി സബ് കളക്‌ടർ കെ മീരയ്‌ക്കാണ് അന്വേഷണ ചുമതല. കളക്‌ടർ ഇന്ന് തന്നെ സ്‌ഥലം സന്ദർശിക്കും. രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാലുപേർ ചികിൽസയിലാണ്.
സ്‌ഫോടനത്തിൽ 270 വീടുകൾക്ക് കേടുപാട് പറ്റിയെന്നാണ് കണക്ക്. ചെറിയ നാശനഷ്‌ടങ്ങൾ അടക്കമാണ് ഇത്രയധികം പരാതികളെത്തിയത്. പരാതികൾ രജിസ്‌റ്റർ ചെയ്യാൻ വീട്ടുടമകൾക്ക് ഇന്നും സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണവും ഊർജിതമാണ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.
പുതിയകാവ് ക്ഷേത്രോൽസവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടേയാണ് പൊട്ടിത്തെറിയുണ്ടായത്. ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്ത് ഉണ്ടായിരുന്ന കാറും കത്തി നശിച്ചു. ട്രാവലറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അറസ്‌റ്റിലായ ഉൽസവ കമ്മിറ്റി ജോലിക്കാരായ വിനീത്, വിനോദ് എന്നിവർ റിമാൻഡിലാണ്. ഇവർ കൂടാതെ കരാറുകാരായ രണ്ടുപേർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ക്ഷേത്രം പ്രസിഡണ്ട് അടക്കമുള്ളവർക്ക് എതിരെ നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്‌ഫോടനത്തിൽ വീട് തകർന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചിലർ ബന്ധുവീടുകളിലേക്കും താമസം മാറി.
Most Read| ജാതി സെൻസസ് സംസ്‌ഥാനങ്ങളുടെ കടമ, കേരളം പഴിചാരി രക്ഷപ്പെടുന്നു; കേന്ദ്രം