തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്‌ളിനിക്കല്‍ എസ്‌റ്റാബ്‌ളിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്‌ളിനിക്കല്‍ എസ്‌റ്റാബ്‌ളിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്.
കളക്‌ടർ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്‌റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിർദ്ദേശം നല്‍കി. ചികിൽസാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് നടപടി.
പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമായിരിക്കെ തങ്കം ആശുപത്രിയിൽ ശസ്‌ത്രക്രിയക്കിടെ യുവതി മരിച്ചതായി പരാതി ഉയർന്നിരുന്നു. കോങ്ങാട് ചെറായ പ്‌ളാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്‌ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിൽസക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്.
അതേസമയം, അമ്മയും കുഞ്ഞും മരിച്ചതിൽ തങ്കം ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചെന്നാണ് യുജവജന കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടി ഡോക്‌ടറുടെ സേവനം ലഭിച്ചില്ലെന്നും ഗർഭപാത്രം നീക്കിയതും അമിത രക്‌തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മീഷന്റെ കണ്ടെത്തൽ.
സംഭവത്തിൽ, ചികിൽസാ പിഴവിന് മൂന്ന് ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്‌തു. അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട് ആവശ്യപ്പെട്ടത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്‌ടർമാരുടെ അശ്രദ്ധയും അനാസ്‌ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തത്.
Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ