തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് വിടി ബൽറാം എംഎൽഎ. ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടുന്ന കോടിയേരി ബാലകൃഷ്‌ണൻ മുതൽ എഎ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്‌മക്കും ചർമ ശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകും എന്നാണ് ബൽറാമിന്റെ പരിഹാസം.
സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് വിനോദിനിയാണ് എന്നാണ് കസ്‌റ്റംസ് പറയുന്നത്. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്‌റ്റംസ് നോട്ടീസ് അയച്ചു.
1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്‌റ്റംസ് കണ്ടെത്തി. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വിലകൂടിയതാണ് ഈ ഫോൺ. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്‌റ്റംസ് ഉപയോഗിച്ച ആളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
Also Read: അമ്പലപ്പുഴയിൽ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകൾ