കോട്ടയം: ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാഞ്ഞിരപ്പള്ളിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുക ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
‘കേരളത്തിൽ നിന്നുള്ള കന്യാസ്‍ത്രീകൾക്ക് നേരേ ഉത്തർപ്രദേശിലെ ജാൻസിയിൽ നടന്ന ആക്രമണത്തെക്കുറിച്ച് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബിജെപിയാണ് ഉത്തർപ്രദേശ് ഭരിക്കുന്നത്. കന്യാസ്‍ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അവർക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുന്നു. അതിൽ യാതൊരു സംശയവും വേണ്ട’, അമിത് ഷാ പറഞ്ഞു.
നേരത്തെ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷാക്ക് കത്തയച്ചിരുന്നു. ഈ ആക്രമണത്തെ കേന്ദ്രസർക്കാർ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംഘപരിവാർ പ്രവർത്തകരും ജാന്‍സി പോലീസും ചേര്‍ന്നാണ് കന്യാസ്‍ത്രീ സംഘത്തെ ഉപദ്രവിച്ചതെന്നും രാജ്യത്തിന്റെ പ്രതിച്ഛായക്കും മത സഹിഷ്‌ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കൂടാതെ സംഭവത്തിൽ ബിജെപി കേരള ഘടകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ടാണ് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തയച്ചത്.
Read Also: കിറ്റ്, പെൻഷൻ വിതരണം; പിന്നിൽ പരാജയ ഭീതി, പരാതി നൽകുമെന്നും ചെന്നിത്തല