കാസർഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ആണെന്ന് പോലീസ്. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ബേക്കൽ പോലീസ് ഹോസ്‌ദുർഗ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ ജനുവരി 23ന് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായി വിപിൻ ലാലിനെ തേടി പ്രദീപ് കുമാർ ബേക്കലിലെത്തിയിരുന്നു. എന്നാൽ വിപിനെ നേരിട്ട് കാണാൻ പ്രദീപിന് സാധിച്ചില്ല. തുടർന്ന് അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും വക്കീൽ ഗുമസ്‌തനാണെന്ന് സ്വയം പരിചയപ്പെടുത്തി വിപിന്റെ അമ്മയെ വിളിക്കുകയും വിപിനോട് മൊഴിമാറ്റാൻ ആവശ്യപ്പെടുകയും ആയിരുന്നു.
പിന്നീട് കത്തുകളിലൂടേയും മൊഴിമാറ്റാൻ സമ്മർദം ചെലുത്തി. ഇതോടെ സെപ്‌റ്റംബർ 26ന് വിപിൻ ബേക്കൽ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്‌ജിൽ നൽകിയ തിരിച്ചറിയിൽ രേഖകളും പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നിൽ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. വിപിൻ ലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
National News: ആസിയാന്‍ രാജ്യങ്ങള്‍ക്കായി പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ
പ്രദീപിന്റെ പങ്ക് തെളിഞ്ഞതോടെ സംഭവത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്‌തമാവുകയാണ്.
ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്ന് ബേക്കൽ പോലീസ് പറഞ്ഞു.