കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്‌താണ് ഹരജി. അഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും പറഞ്ഞിട്ടും ഉന്നത സമ്മർദത്തെത്തുടർന്നാണ് ഉദ്യോഗസ്‌ഥർ പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ ആരോപണം.
ഇതിനിടെ, തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും. മെമ്മറി ഫൊറൻസിക് പരിശോധനാ ഫലം കൂടി പരിശോധിച്ചശേഷമാകും അന്തിമ റിപ്പോർട് നൽകുന്നതിൽ തീരുമാനമാകുക. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി നൽകിയ ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. വിചാരണാ നടപടികള്‍ വൈകാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ കേസ് കോടതി പരിഗണിച്ചിരുന്നു. ഇതിൽ സംസ്‌ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നാണ് ആവശ്യം.
Read Also: ഇന്ന് കേരളത്തിൽ പരക്കെ മഴയ്‌ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്