കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയിട്ടും കോടതി ഇടപെടില്ലെന്ന് ഹരജിയിൽ പറയുന്നു. കൂടാതെ, വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്ന് നടി ഹരജിയിലൂടെ ആരോപിച്ചു.
വിസ്‌താരത്തിന്റെ പേരിൽ മുഖ്യപ്രതിയുടെ അഭിഭാഷകൻ കോടതിമുറിയിൽ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്‌ദമായി നിന്നെന്നും നടി പറയുന്നു. തന്റെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ആക്ഷേപവും നടി ഉന്നയിച്ചു.
Also Read: ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ചു; കനത്ത സുരക്ഷയിൽ ഇ.ഡി ഓഫീസ്
കേസിലെ എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ കോടതി ഇതുവരെ ഒരു തീരുമാനവും എടുത്തില്ല. പ്രോസിക്യൂഷൻ ഇക്കാര്യം ആവർത്തിച്ച് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. വിചാരണ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.