കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട് വെള്ളിയാഴ്‌ച സമർപ്പിക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള സമയം തിങ്കളാഴ്‌ച വരെ നീട്ടി നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ അനുവദിക്കണമെന്ന് അതിജീവത ആവശ്യപ്പെട്ടു.
കാലാവധി നീട്ടിനൽകണമെന്നും ഇതിനായി മൂന്നാഴ്‌ചയെങ്കിലും വേണമെന്നുമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. സൈബർ ഫോറൻസിക് റിപ്പോർട്ടും മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലും പരാമർശങ്ങളുമൊക്കെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അന്തിമ റിപ്പോർട് സമർപ്പിക്കൂ എന്നാണ് കേസ് പരിഗണിച്ച ഹൈക്കോടതി ആവശ്യപ്പെട്ടത്.
ജൂലൈ 15നാണ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട് സമർപ്പിക്കേണ്ടിയിരുന്നത്. അനുബന്ധ കാര്യങ്ങൾ കൂടി ചേർത്ത് ബൈൻഡ് ചെയ്‌ത് സമർപ്പിക്കാൻ ഒരാഴ്‌ച കൂടി സമയം വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, അത്രയധികം സമയം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടരന്വേഷണത്തിനും അന്തിമ റിപ്പോർട് സമർപ്പിക്കുന്നതിനുമായി വെള്ളിയാഴ്‌ച വരെയാണ് സമയം നൽകിയിരിക്കുന്നത്. മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾക്ക് കേസുമായി ബന്ധമില്ലെന്ന വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്.
ഇന്ന് കോടതിയിൽ എത്തിയ അതിജീവത, കേസിലെ ദൃശ്യങ്ങൾ ചോർന്നതായി സംശയിക്കുന്നുവെന്നും അതിൽ വിശദമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി. കേസ് കേൾക്കുന്നതിൽ നിന്ന് ഹൈക്കോടതി ബെഞ്ച് മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. നേരത്തെ കേട്ട കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Most Read: വിഷ്‌ണു വിശാൽ നായകനായി ‘മോഹൻദാസ്’, ഒപ്പം ഇന്ദ്രജിത്തും; ടീസറെത്തി