തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ ഹരജി നൽകിയിരിക്കുന്നത്. കേസിലെ വിചാരണ പുനരാരംഭിക്കാനിരിക്കെ ആണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാവും സുപ്രീം കോടതിയിലും സർക്കാർ നടത്തുക. വിചാരണ കോടതി മാറ്റുന്നതിനായി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സിആർപിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, ഇത് വിചാരണ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു വിധ നടപടികളും എടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്‌തംഭിക്കുന്ന അവസ്‌ഥയുണ്ടാകും. വിചാരണ കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പല തവണ താന്‍ വിചാരണക്കിടയില്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്നു നടിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സർക്കാരിന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ഹരജി തള്ളിയ ഹൈക്കോടതി വിചാരണ പുനരാരംഭിക്കാൻ ഉത്തരവിടുകയായിരുന്നു.
Also Read: ‘വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതം, സ്‌പീക്കർ സർക്കാരിന്റെ പാവ ‘; ചെന്നിത്തല