കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി അഫ്‌ഗാന്‍ കമാന്‍ഡർ ബിലാല്‍ അഹമ്മദ്. കൊല്ലപ്പെട്ടതിന് ശേഷം സിദ്ദിഖിയുടെ മൃതദേഹത്തോടും താലിബാൻ ക്രൂരത തുടർന്നെന്ന് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിൽ അഫ്‌ഗാന്‍ സൈനികന്‍ വെളിപ്പെടുത്തി.
ഡാനിഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിച്ചില്ലെന്നും താലിബാന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ദേഹത്ത് വീണ്ടും മുറിവുകൾ ഉണ്ടാക്കിയെന്നും ബിലാല്‍ പറഞ്ഞു.
ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ തലയ്‌ക്ക് മുകളിലൂടെ അവര്‍ വാഹനം ഓടിച്ചു കയറ്റി. വെടിവെപ്പില്‍ തന്നെ ഡാനിഷിന് മരണം സംഭവിച്ചിരുന്നെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇന്ത്യക്കാരെ വെറുപ്പായതിനാലാണ് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും ബിലാല്‍ പറഞ്ഞു.
അതേസമയം സൈനികന്റെ വാദം താലിബാന്‍ നിഷേധിച്ചു. “ഞങ്ങള്‍ ഡാനിഷിനെ കൊന്നിട്ടില്ല. അയാള്‍ ശുത്രുസൈന്യത്തിന്റെ ഒപ്പമായിരുന്നു. ഇവിടെ ഏതെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകന് വരണമെങ്കില്‍ ഞങ്ങളോടാണ് സംസാരിക്കേണ്ടത്”- താലിബാന്‍ വക്‌താവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്യുന്നു.
ജൂലൈ 16ന് കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിൽ അഫ്‌ഗാൻ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടൽ നടത്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്. തുടർന്ന് താലിബാന്‍ റെഡ് ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഡെൽഹി ജാമിയ മിലിയ സര്‍വകലാശാലയിലാണ് അടക്കം ചെയ്‌തത്.
Read also: നീലചിത്ര നിർമാണ കേസ്; ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ