തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്‌പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡെൽഹിയിൽ വെച്ച് നടക്കുന്ന ഹെൽത്ത് ടെക് ഇന്നവേഷൻ കോൺക്ളേവിൽ അവാർഡ് സമ്മാനിക്കും.
ഏറ്റവുമധികം സൗജന്യ ചികിൽസ നൽകുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിൽസ നൽകിയ സംസ്‌ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്‌കൃഷ്‌ഠാ പുരസ്‌കാരവും സംസ്‌ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം കൊണ്ട് കാരുണ്യ പദ്ധതിവഴി 3200 കോടിയുടെ സൗജന്യ ചികിൽസയാണ് സംസ്‌ഥാനം നൽകിയതെന്നും മന്ത്രി പറഞ്ഞു.
സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി(എസ്‌എച്ച്‌എ) വഴിയാണ് കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നൽകുന്നതിനായി 612 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്‌തിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിൽസാ ധനസഹായത്തിനായി സംസ്‌ഥാന സർക്കാർ നടപ്പിലാക്കുന്ന കാരുണ്യ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ താങ്ങായത് 14 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്. ചികിൽസാ അനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ കാലയളവിൽ ചിലവഴിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read: ‘മണിപ്പൂരിൽ കേന്ദ്രം ഇടപെട്ടില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടിവരും’; സുപ്രീം കോടതി