കോഴിക്കോട്; പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ കോഴിക്കോട് ഹെഡ് പോസ്‌റ്റ് ഓഫിസ് ആക്രമിച്ച കേസിൽ ടി സിദ്ദീഖ് എംഎൽഎ ഉൾപ്പടെ 57 പ്രതികളെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ടി സിദ്ദീഖിന് പുറമേ കോൺഗ്രസ് നേതാക്കളായ കെ പ്രവീൺ കുമാർ, പിഎം നിയാസ്, വിദ്യാ ബാലകൃഷ്‌ണൻ തുടങ്ങിയവരും കേസിൽ പ്രതികളായിരുന്നു.
2019 ഡിസംബർ 21നായിരുന്നു കേസിനാസ്‌പദമായ സംഭവം. പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്ന് അക്രമം തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. പൗരത്വ നിയമ പ്രക്ഷോഭത്തിൽ വിധി പറയുന്ന ആദ്യ കേസാണിത്. ബിജെപി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച പൗരത്വ ബില്ലിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പിണറായി വിജയന്റെ പോലീസ് എടുത്ത കേസിനെതിരെ പോരാടി ജയിക്കുകയായിരുന്നു എന്ന് കോടതിവിധിക്ക് ശേഷം ടി സിദ്ദീഖ് പ്രതികരിച്ചു.
‘പൗരത്വ ബില്ലിന്റെ പേരിൽ പ്രതിഷേധിച്ചവരുടെ കേസുകൾ പിൻവലിക്കുമെന്ന വെറുംവാക്ക് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല. അങ്ങനെയൊരു പിൻവലിക്കൽ നടന്നതുമില്ല. അത് വെറും തിരഞ്ഞെടുപ്പ് ഗമ മാത്രമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കേന്ദ്രം ഭരിക്കുന്ന മോദിയുടെയും അമിത് ഷായുടെയും ആഗ്രഹങ്ങൾ നടത്തി കൊടുക്കലാണല്ലോ പിണറായി പോലീസിന്റെ പണി’; സിദ്ദീഖ് എംഎൽഎ വിമർശിച്ചു.
പൗരത്വ ബില്ലിൽ ഞങ്ങളുണ്ട് കൂടെ എന്ന് പറയുകയും പ്രതിഷേധിക്കുന്നവരെ ആക്രമിച്ച് ജയിലിൽ അടക്കുകയുമായിരുന്നു പിണറായി പോലീസ് ചെയ്‌തത്. സമരത്തെ ഒറ്റുകൊടുത്ത ആട്ടിൻ തോലണിഞ്ഞ ചെന്നായയെ പോലെ എന്ന് തന്നെ പറയേണ്ടി വരുമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ