ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കനത്തതോടെ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബിഹാർ ഉപമുഖ്യമന്ത്രിയടക്കം പത്ത് നേതാക്കൾക്കാണ് കേന്ദ്രസേനയുടെ സുരക്ഷ ലഭ്യമാക്കുക. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കേരളവും തമിഴ്‌നാടും ഉൾപ്പടെയുള്ള കൂടുതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിച്ചതോടെ ബിഹാർ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.
ബിഹാറിൽ അക്രമാസക്‌തമായ പ്രതിഷേധങ്ങളിൽ ഭരണകക്ഷി ആശങ്ക അറിയിച്ചു. പാർട്ടി ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോൾ പോലീസ് കാഴ്‌ചക്കാരായി നിന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സഞ്‌ജയ് ജയ്‌സ്വാൾ ആരോപിച്ചു. ജയ്‌സ്വാളിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പദ്ധതിയിലെ സംശയങ്ങൾ തീർക്കുന്നതിന് പകരം ഭരണകക്ഷിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് ബിജെപിയെന്ന് ജെഡിയു തിരിച്ചടിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക ഉൾപ്പടെ ബിജെപി ഭരിക്കുന്ന ഏഴ് സംസ്‌ഥാനങ്ങൾ അഗ്‌നിവീറുകൾക്ക് ജോലികളിൽ മുൻഗണനയടക്കം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ബിഹാറിൽ ഇന്ന് രാത്രി എട്ട് മണി വരെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. തിങ്കളാഴ്‌ച പുലർച്ചെ 4 മണി മുതൽ രാത്രി എട്ട് വരെയും ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കില്ല.
Most Read: ‘പൈസ ഇല്ലെങ്കിൽ പൂട്ടുന്നത് എന്തിനാടാ’; വൈറൽ കള്ളൻ വലയിൽ