ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ). വീണ്ടും അധികാരത്തിൽ കയറിയാൽ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എഐഎഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകുന്നു.
ബിജെപിയുമായി സഖ്യം ചേർന്നാണ് എഐഎഡിഎംകെ നിയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രക്ഷോഭം ശക്‌തമായപ്പോഴെല്ലാം നിയമത്തെ അനുകൂലിക്കുക ആയിരുന്നു എഐഎഡിഎംകെ. ലോക്‌സഭയിലും രാജ്യസഭയിലും നിയമത്തെ അനുകൂലിച്ച് വോട്ടും ചെയ്യുകയും ഉണ്ടായി.
എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ മലക്കം മറിയുകയാണ് എഐഎഡിഎംകെ. ഇത് സംബന്ധിച്ച ചോദ്യത്തിന് ‘സഖ്യം വേറെ നിലപാട് വേറെ’ എന്ന മറുപടിയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നല്‍കിയത്. നേരത്തേ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഇതോടെ പ്രതിസന്ധിയിലായത് ബിജെപിയാണ്. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്ന ബിജെപി 20 സീറ്റിലാണ് മൽസരിക്കുന്നത്. സിഎഎ വിരുദ്ധ നിലപാട് ശക്‌തമായി തുടരുമെന്ന ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എഐഎഡിഎംകെയുടെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്.
Also Read: കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്‌റ്ററുകൾ