ചെന്നൈ: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങി എഐഎഡിഎംകെ. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് പാര്‍ട്ടി അംഗങ്ങളും വക്‌താക്കളും ടെലിവിഷന്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്ന് എഐഎഡിഎംകെ അറിയിച്ചു.
ടെലിവിഷന്‍ സംവാദങ്ങള്‍ക്കായി എഐഎഡിഎംകെ അംഗങ്ങളെ ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ മാദ്ധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്‌ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടുന്നതിന് പകരം എഐഎഡിഎംകെയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന ചര്‍ച്ചകളാണ് മാദ്ധ്യമങ്ങള്‍ നടത്തുന്നത്.
പാര്‍ട്ടിയെ മോശമായാണ് ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതെന്നും എഐഎഡിഎംകെ നേതാക്കളായ പനീര്‍സെല്‍വവും എടപ്പാടി കെ പളനിസ്വാമിയും പുറത്തുവിട്ട സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആരെയും മാദ്ധ്യമങ്ങള്‍ ക്ഷണിക്കുകയോ, സ്വീകരിക്കുകയോ ചെയ്യരുതെന്നും പ്രസ്‌താവനയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രതിപക്ഷമെന്ന നിലയിൽ വലിയ രീതിയിലുള്ള ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി പിടിക്കാനോ, സ്വാധീനം ചെലുത്താനോ ഇതുവരെയും പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ചാനലുകളിൽ നിന്നുള്ള പിൻമാറ്റം.
Read Also: തന്നെ വിമർശിച്ച ദമ്പതികൾക്ക് സൈബർ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് ഐഷ സുൽത്താന