കോഴിക്കോട്: കോവിഡ് ബാധിച്ച് വിദേശത്ത് കഴിഞ്ഞ രോഗിയെ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിലെത്തിച്ചു. യുഎഇയില്‍ താമസിച്ചിരുന്ന മലയാളിയായ അബ്‌ദുൽ ജബ്ബാറിനെയാണ് കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എയര്‍ ആംബുലന്‍സ് മാര്‍ഗം കോഴിക്കോടെത്തിച്ചത്.
കോവിഡിന് പിന്നാലെ ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്‌ഥയില്‍ ആയതിനെ തുടര്‍ന്നാണ് എണ്‍പത്തിയൊന്നുകാരനായ അബ്‌ദുൽ ജബ്ബാറിനെ വിദഗ്‌ധ ചികില്‍സക്കായി എയര്‍ ആംബുലന്‍സ് മാര്‍ഗം എത്തിച്ചത്. മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് രോഗി ഇപ്പോള്‍ ഉള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവിഡ് പോസിറ്റീവായ രോഗിക്കുള്ള അതേ പ്രോട്ടോകോളുകള്‍ പാലിച്ചാണ് മിംസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്‌ഫർ സര്‍വീസസ് മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. അഫ്‌സല്‍ മുഹമ്മദ് അറിയിച്ചു. ഐസൊലേഷന്‍ പോഡ് ഉപയോഗിച്ച് യുഎഇയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന എയര്‍ ആംബുലന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്‌ഫർ സര്‍വീസസാണ് രോഗിയെ നാട്ടിലെത്തിച്ചത്.
Malabar News: വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു; 300 കോടി അനുവദിക്കും