കൊച്ചി: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ 3000 കോടിയുടെ മയക്കു മരുന്ന് പിടിച്ചപ്പോള്‍ കാണിച്ച ആവേശേം എന്തുകൊണ്ട് ഗുജറാത്തിന്റെ കാര്യത്തില്‍ ഇല്ലെന്ന് ഐഷ ഫേസ്ബുക്ക് പോസ്‌റ്റിൽ ചോദിക്കുന്നു.
ഇത്ര ആത്‌മവിശ്വാസത്തിൽ ഇത്രയും വലിയ ക്വാണ്ടിറ്റി കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിരിക്കണം? ഡിആർഐയിലെ ട്രാൻസ്‌ഫറായി വന്ന പുതിയ ഉദ്യോഗസ്‌ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തൽ പൊളിച്ചത്; ഐഷ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അദാനിയുടെ പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് സഹിതം രണ്ട് കണ്ടെയ്‌നറുകള്‍ ഡിആര്‍ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദ്യ കണ്ടെയ്‌നറില്‍ നിന്ന് 1999.579 കിലോഗ്രാം ഹെറോയിനും രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് 988.64 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ എം സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വിജയവാഡയില്‍ രജിസ്‌റ്റർ ചെയ്‌ത ട്രേഡിംഗ് കമ്പനിയുടെ ഉടമകളാണ് ഇവര്‍.
അതേസമയം, തുറമുഖം തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് അദാനിയുടെ വിശദീകരണം. “മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണ്. കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്‌റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.”- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു.
Most Read: കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി