കാസർഗോഡ്: സംസ്‌ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്‌ഥാപനമായി മുളിയാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷനെ തിരഞ്ഞെടുത്തു. ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചറാണ് അംഗീകാരം പ്രഖ്യാപിച്ചത്.
കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ നീതി വകുപ്പിന്റെ ചടങ്ങിൽ വെച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിയുള്ളവരുടെ ശാക്‌തീകരണത്തിന് വേണ്ടി അനവധി പദ്ധതികൾ നടപ്പിലാക്കിയതിനാണ് 2020ലെ മികച്ച സ്‌ഥാപനമായി അക്കര ഫൗൺഡേഷന്റെ കീഴിലുള്ള സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്നെ തിരഞ്ഞെടുത്തത്.
വിവിധ പ്രദേശങ്ങളിൽ നിന്നായി 130 ഓളം ആളുകൾ ഇവിടെ ചികിൽസ തേടുന്നുണ്ട്. സെറിബ്രൽ പൾസി, ഓടിസം, ഡൗൺസിൻഡ്രം, മറ്റു ശാരീരിക, മാനസീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ ഡോക്‌ടർ കൺസൾടിങ്, ഫിസിയോ തെറാപി, സ്‌പീച് തെറാപി, ഒകുപാഷൻ തെറാപി, ബിഹേവിയർ തെറാപി, സ്പെഷൽ എഡ്യൂകേഷൻ, മ്യൂസിക് തെറാപി എന്നിവ ഇവിടെ നൽകുന്നു.
2019-20 ൽ നടത്തിയ ഭിന്നശേഷി സർവേ, ഫിസിയോ തെറാപി ക്യാംപ്, മെഡികൽ ക്യാംപ്, സഹായ ഉപകരണ വിതരണം, സ്പെഷ്യൽ ഹെൽപ് ലൈൻ, അംഗൻ വാടി വർകേർസ് ട്രെയിനിംഗ്, ഏർലി ഇന്റർവൻഷൻ സെന്റർ, സ്പെഷ്യൽ ഏബിൽഡ് അവാർഡ്, ഭിന്നശേഷി സ്വയം തൊഴിൽ കൂട്ടായ്‌മ, തുടങ്ങിയവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.
ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യൂസിക് ബാൻഡായ അക്കര മ്യൂസികിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആൽബങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പ്രശസ്‌തരായ നിരവധി പേർ അത് പങ്കിടുകയും ചെയ്‌തിരുന്നു. കോട്ടിക്കുളത്തെ അക്കര അസീസ് ഹാജിയാണ് അക്കര ഫൗൺഡേഷന്റെ ചെയർമാൻ.
Malabar News: കണ്ണൂരിലും ‘സ്‌പീക് യങ്’ വേദിയിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച്