ടെൽ അവീവ്: ഗാസയ്‌ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ. ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരും ഉടൻ ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. പലസ്‌തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 400ഓളം ഗുരുതര രോഗികളെയും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. എല്ലാവരും ഉടൻ ഒഴിയണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടതെന്നും റെഡ് ക്രസന്റ് പ്രതിനിധി അറിയിച്ചു.
അൽ അഹ്‍ലി ആശുപത്രിയിൽ സംഭവിച്ചത് പോലെ ഒരു കൂട്ടക്കുരുതിക്കാണ് ഇസ്രയേൽ വീണ്ടും ലക്ഷ്യം വെക്കുന്നതെന്നാണ് ഗാസയുടെ ആരോപണം. കഴിഞ്ഞ ദിവസം ഗാസയിലെ ക്രൈസ്‌തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ അൽ സെയ്‌ടൂണിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ക്രൈസ്‌തവ വിശ്വാസികൾക്ക് പുറമെ അഭയാർഥികളായ നിരവധി ഇസ്‌ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയിൽ അഭയം തേടിയ നിരവധിപ്പേർ കൊല്ലപ്പെട്ടെന്ന് പലസ്‌തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ ഷെല്ലാക്രമണം നടത്തി. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Most Read| നയതന്ത്ര തർക്കം; ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ