പാലക്കാട്: അണക്കപ്പാറയിലെ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന. ചെക്ക്‌പോസ്‌റ്റിൽ ഉണ്ടായിരുന്ന എക്‌സൈസ് വാഹനത്തിൽ നിന്ന് രണ്ട് ലിറ്റർ മദ്യം, 42 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അഞ്ച് മില്ലിഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. അതേസമയം, തങ്ങളുടെ വാഹനത്തിൽ നിന്ന് വിജിലൻസ് കണ്ടെടുത്തത് തൊണ്ടിമുതലായി പിടികൂടിയ സാധനങ്ങൾ ആണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
എന്നാൽ, മതിയായ രേഖകൾ ഇല്ലാതിരുന്നതിനാൽ തുടരന്വേഷണത്തിനായി ഇവ വടക്കഞ്ചേരി പോലീസിന് കൈമാറി. എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെല്ലിലെ അനധികൃത സ്വത്തുസമ്പാദന വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ചിറ്റൂരിലെ തോപ്പുകളിൽ നിന്ന് കള്ള് കയറിവരുന്ന പിക്കപ്പ് വാനുകൾ പുലർച്ചെ നാല് മണിമുതൽ തന്നെ ചെക്ക്‌പോസ്‌റ്റിൽ പരിശോധനയ്‌ക്കായി കാത്തുകിടക്കാറുണ്ട്.
പരിശോധന തുടങ്ങുമ്പോൾ ഏറ്റവും പിന്നിലെ വാഹനങ്ങളിൽ നിന്ന് പണം വാങ്ങി പരിശോധന ഇല്ലാതെ പെർമിറ്റ് രേഖയിൽ സീൽ പതിപ്പിച്ചു കടത്തി വിടുന്നുണ്ടെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വിജിലൻസ് സംഘം മഫ്‌തിയിലെത്തി കള്ള് പരിശോധന നിരീക്ഷിക്കുകയായിരുന്നു. പിന്നിലുള്ള വാഹനങ്ങളെ ക്രമം തെറ്റിച്ച് കടത്തിവിടുന്നതായി കണ്ടെത്താൻ ആയില്ലെങ്കിലും കള്ള് പരിശോധന കൃത്യമായി നടക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി.
Most Read: നിലപാടിൽ മാറ്റം; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി