പാറ്റ്‌ന: ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 38 ആയി. ബേട്ടിയിൽ 15ഉം ഗോപാൽഗഞ്ചിൽ 11ഉം മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്നും ശിക്ഷ നൽകുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. മദ്യത്തിനെതിരെ ബോധവൽകരണം ശക്‌തമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബിഹാറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്. ഒക്‌ടോബർ 24ന് സിവാൻ ജില്ലയിലും ഒക്‌ടോബർ 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വെസ്‌റ്റ് ചമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവിടെ ആറ് പേരെങ്കിലും വ്യാജമദ്യം കഴിച്ച് മരണപ്പെട്ടുവെന്നാണ് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പലർക്കും ഛർദിയും തലവേദനയും കാഴ്‌ച പ്രശ്‌നവും നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്‌ച മുതൽ ഗോപാൽഗഞ്ച്, വെസ്‌റ്റ് ചമ്പാരൻ ജില്ലകളിൽ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട് ചെയ്യുന്നുണ്ട്.
പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഗോപാൽഗഞ്ച് ജില്ലാ എസ്‌പി ഉപേന്ദ്രനാഥ് വർമ്മ പറയുന്നത്. ജില്ലയിലെ മുതിർന്ന ഉദ്യോഗസ്‌ഥരും പോലീസുകാരും തെൽഹുവാ ഗ്രാമത്തിൽ ക്യാംപ് ചെയ്‌താണ് അന്വേഷണം നടത്തുന്നത്.
Also Read: ലഹരി പാർട്ടി കേസ്; സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി