സുൽത്താൻ ബത്തേരി: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബത്തേരി പോലീസ് ഇന്ന് നടപടികൾ ആരംഭിക്കും. കേസില്‍ ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്നത് സംബന്ധിച്ചും തീരുമാനം എടുക്കും. പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയെടുക്കും എന്നാണ് സൂചന.
ഇന്നലെയാണ് കെ സുരേന്ദ്രനെതിരെയും സികെ ജാനുവിനെതിരെയും ബത്തേരി പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്‌ഥാനാർഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.
തെളിവെടുപ്പുകള്‍ക്കായി പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയും എടുത്തേക്കും. എംഎസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്‌ട്രേട്ട് കോടതി ബത്തേരി പോലീസിന് നിർദ്ദേശം നല്‍കിയത്. ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്‌ദരേഖ കഴിഞ്ഞ ദിവസങ്ങളില്‍ ജെആര്‍പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
Also Read: കോഴ കേസ്; സുന്ദരയുടെ അമ്മയുടേത് ഉൾപ്പടെ 5 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും