അബുദാബി: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്‌ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി വ്യക്‌തമാക്കി. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്‌തമാക്കി ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോവിഡ് രോഗികളിൽ 39.2 ശതമാനം പേരിൽ ബീറ്റ വകഭേദം സ്‌ഥിരീകരിച്ചു. 33.9 ശതമാനം പേരിൽ ഡെൽറ്റയും 11.3 ശതമാനം പേരിൽ ആൽഫയുമാണ് സ്‌ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യവിഭാഗം വക്‌താവ് ഡോ. ഫരീദ അൽ ഹൊസൈനി പറഞ്ഞു.
പുതിയ കോവിഡ് രോഗികളിൽ 84 ശതമാനവും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളിൽ 92 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരാണെന്ന് അതോറിറ്റി വ്യക്‌തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരിൽ 94 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരാണ്. കഴിഞ്ഞ ആഴ്‌ചയിൽ കോവിഡ് മരണനിരക്കിൽ വർധനയും രേഖപ്പെടുത്തി, ഡോ ഫരീദ വ്യക്‌തമാക്കി.
അതേസമയം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു. അടിയന്തിര പരിഗണന അർഹിക്കുന്നവരിൽ 91 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായും ഡോ ഫരീദ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Read also: കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകൾ സംഭരിക്കാൻ രാജ്യത്തിന് കഴിയും; കേന്ദ്രം