കാഞ്ഞിരപ്പള്ളി: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംഎല്‍എയും രാജ്യസഭാംഗവും ഈ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയുടെ എൻഡിഎ സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.
കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കലല്ല എംഎൽഎയുടെ പ്രധാനജോലി, വികസനവും ജോലിയും അടിസ്ഥാന സൗകര്യങ്ങളും നാട്ടിലെത്തിക്കുകയും നാട്ടിലെ ജനങ്ങളുടെ കാതലായ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തണലായി നിൽക്കലുമാണ് ഒരു എംഎൽഎയുടെ ജോലിയെന്ന് ഉറച്ചു വിശ്വസിക്കുന്ന അൽഫോൺസ് കണ്ണന്താനം ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ ജനകീയനായി മുന്നേറുകയാണ്.
പ്രചാരണത്തിനിടയിൽ വീണ് ചെറിയപരിക്ക് പറ്റുകയും വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. അതിനെ വകവെക്കാതെ, ഇഛാശക്തി കൊണ്ട് വേദനയെ മറികടന്ന് പ്രചാരണം തുടരുകയാണ് അൽഫോൻസ് കണ്ണന്താനം. കോട്ടയത്ത് ശക്തമായ മൽസരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ അഭാവം ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ കഴിഞ്ഞതാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ണന്താനം നടത്തിയ വലിയമുന്നേറ്റം. ഇതിനായി ഇദ്ദേഹം ഇടത്-വലത് മുന്നണികളെ ശക്തമായി പ്രതിരോധിച്ചും ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടിയുമാണ് ഓരോ യോഗങ്ങളിൽ നിന്നും കയ്യടികൾ വാങ്ങുന്നത്. ജനശ്രദ്ധയിൽ കാര്യമായി ഇല്ലാതിരുന്ന പുനലൂര്‍-മുവാറ്റുപുഴ ഹൈവേ ഉൾപ്പടെയുള്ള പല അടിസ്ഥാന വികസന പ്രശ്നങ്ങളും ജനകീയമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
“നടപ്പാക്കേണ്ട പദ്ധതികൾ സമയബന്ധിതമായി ഞാൻ പൂർത്തീകരിക്കും” എന്ന വാഗ്ദാനം ഏറെ ആവേശത്തോടെയാണ് വോട്ടർമാർ സ്വാഗതം ചെയ്യുന്നത്. ഇത് എതിരാളികളെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കേന്ദ്ര പദ്ധതികൾ പേരു മാറ്റി സ്വന്തക്കാർക്ക് വീതം വച്ചു നൽകുന്നവരെ പൊതുജന സമക്ഷം തുറന്നുകാണിച്ചതാണ് കണ്ണന്താനത്തിന്റെ സ്വീകാര്യത വർധിപ്പിച്ചതെന്ന് മണ്ഡലത്തിലെ എയ്ഡഡ് കോളേജ് അധ്യാപകനായ ജയകൃഷ്ണൻ പറയുന്നു.
അൽഫോൺസ് കണ്ണന്താനം മുൻപ് കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ചപ്പോൾ നടപ്പാക്കിയ വികസന പദ്ധതികളൊഴിച്ച് ഒന്നുംതന്നെ പിന്നീടു വന്ന ജനപ്രതിനിധികൾ നടപ്പാക്കിയിട്ടില്ല. മണ്ഡലത്തിന്റെ ആത്യന്തികമായ വികസനത്തിന് കണ്ണന്താനം തന്നെ നിയമസഭയിൽ തങ്ങളെ പ്രതിനിധീകരിക്കണം എന്നാണ് ഞാൻ ഉൾപ്പടെയുള്ള വോട്ടർമാർ ആഗ്രഹിക്കുന്നത്; ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
“ജയിച്ചാൽ പിന്നെ വാഗ്ദാനങ്ങളെല്ലാം ചവറ്റുകൊട്ടയിൽ എന്ന ഇടത്-വലത് മുന്നണികളുടെ നയം കാഞ്ഞിരപ്പള്ളിയിൽ ഇനി നടപ്പാകില്ല. ഞാൻ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ഉള്ളതാണ്. അത് സമയ ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ജോലിയിലിരുന്നു നേടിയ അനുഭവസമ്പത്തിൽ നിന്നാണ് ഞാനിത് പറയുന്നത്.” അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.
തങ്ങളുടെ പ്രദേശത്ത് അനിവാര്യമായി നടപ്പിലാക്കേണ്ട പദ്ധതികൾ നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ സർവാത്മനാ സ്വീകരിച്ചും പരിഹാരം ഉറപ്പുനൽകിയുമാണ് ഇദ്ദേഹം മണ്ഡലം കീഴടക്കി മുന്നേറുന്നത്.
ഏതൊരു പ്രതിസന്ധിക്കും പ്രശ്നത്തിനും സാധ്യമായ വഴികൾ ഏതെന്ന് പഠിച്ചു നടപ്പിലാക്കാൻ ശേഷിയുള്ള മുൻ കലക്ടർ കൂടിയായ കണ്ണന്താനം ഇപ്പോൾ തന്നെ വിജയിച്ചെന്നാണ് മണ്ഡലവാസികളുടെ ഒരുഭാഗം വിശ്വസിക്കുന്നത്. പ്രവർത്തകർ ഏറ്റെടുത്ത ‘കാഞ്ഞിരപ്പള്ളി കണ്ണന്താനത്തിന്’ എന്ന മുദ്രാവാഖ്യം വിജയ ശീർഷകമാകുമോ? വോട്ടർമാരുടെ അന്തിമ തീരുമാനത്തിലേക്ക് ഇനി ദിവസങ്ങൾമാത്രം.
Most Read: ബിജെപി പരസ്യം; അസമിൽ 8 പത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്