ചണ്ഡീഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പഞ്ചാബിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ കെട്ടിപ്പിടിച്ചുള്ള ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
“ഞങ്ങളുടെ (ബിജെപിയുമായുള്ള) സഖ്യം സ്‌ഥിരീകരിച്ചു. സീറ്റ് പങ്കിടൽ ചർച്ചകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ആര്, എവിടെ മൽസരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. സീറ്റ് പങ്കിടലിന്റെ ഞങ്ങളുടെ മാനദണ്ഡം പൂർണമായും വിജയത്തിലേക്കാണ്,”- അമരീന്ദർ സിംഗ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ സഖ്യം 101 ശതമാനം വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 വർഷം പ്രവർത്തിച്ച തന്റെ പാർട്ടിയായ കോൺഗ്രസിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തന്നെ, പഞ്ചാബിൽ സഖ്യത്തിനായി അമരീന്ദർ സിംഗ് ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്ന് രാജിവച്ച് പുതിയ രാഷ്‌ട്രീയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് പ്രഖ്യാപിച്ചതിന് ശേഷം നീക്കം കൂടുതൽ വേഗത്തിലായി.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിലേക്ക് നയിച്ചത് പഞ്ചാബിനായുള്ള ബിജെപിയുടെ പദ്ധതികളാണ് എന്നാണ് വിലയിരുത്തൽ.
Met union minister & @BJP4India incharge for Punjab, Shri @gssjodhpur in New Delhi today to chalk out future course of action ahead of the Punjab Vidhan Sabha elections. We have formally announced a seat adjustment with the BJP for the 2022 Punjab Vidhan Sabha elections. pic.twitter.com/cgqAcpW2MW
— Capt.Amarinder Singh (@capt_amarinder) December 17, 2021
Most Read: രാജ്യത്ത് ഒമൈക്രോൺ ബാധിതർ 101; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രം