ആന്ധ്രപ്രദേശ്: ആന്ധ്രയിലെ ചിറ്റൂരിൽ ഡയറി യൂണിറ്റിലുണ്ടായ അമോണിയ ചോർച്ചയെ തുടർന്ന് നിരവധി തൊഴിലാളികൾ ആശുപത്രിയിൽ. ബന്ദപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹട്സൺ കമ്പനിയുടെ പാൽ നിർമ്മാണ യുണിറ്റിലാണ് വാതക ചോർച്ചയുണ്ടായത്. 20ലധികം തൊഴിലാളികൾ ആ സമയം പ്ലാന്റിലുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജില്ലാ കളക്ടർ നാരായൺ ഭരത് ഗുപ്‌ത പറഞ്ഞു.
ആകെ 15 പേരോളം ഇപ്പോഴും ചികിത്സയിലാണെന്നും ഇതിൽ 3 പേരുടെ ആരോഗ്യസ്ഥിതി വഷളാണെന്നും കളക്ടർ അറിയിച്ചു. ഇവരെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ബാക്കിയുള്ള തൊഴിലാളികളുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല, അവിടെ ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
അപകടത്തിന്റെ കാരണം ആരുടെ വീഴ്ചയാണെന്ന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡസ്ട്രിയൽ വകുപ്പും അഗ്നിശമനാ വിഭാഗവും സംയുക്തമായി അന്വേഷിക്കും എന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് പാൽ നിർമ്മാണ കമ്പനി. തമിഴ്നാട്ടിൽ ജനകീയമായ ബ്രാൻഡുകളിൽ ഒന്നാണ് ഹട്സൺ.