ചെന്നൈ: സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുടിക്കാണ് തലയിൽ വെടിയേറ്റത്. കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. നില ഗുരുതരമാണെന്നാണ് വിവരം.
വ്യാഴാഴ്‌ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ തലയ്‌ക്കും വെടിയേറ്റത്. കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ തഞ്ചാവൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ, നാർത്താമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. കുട്ടിക്ക് വെടിയേറ്റതിന് പിന്നാലെയാണ് ഇവർ പ്രതിഷേധവുമായി എത്തിയത്. ക്യാംപിലെ ഷൂട്ടിങ് പരിശീലനം നിർത്തിവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്‌ഥലത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്‌തു.
Also Read: ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ