മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
താന്‍ തന്നെയാണ് അന്വേഷണം നടത്തണമെന്ന് കാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് അനില്‍ ദേശ്‌മുഖ് പറഞ്ഞു. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കാബിനറ്റ് തീരുമാനം എടുക്കുകയും ചെയ്‌തതായി മന്ത്രി വ്യക്‌തമാക്കി. ‘വിഷയം റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. എല്ലാ ആരോപണങ്ങളും അന്വേഷിക്കും. സത്യം എന്താണെങ്കിലും പുറത്തുവരും,’ അനില്‍ ദേശ്‌മുഖ് അറിയിച്ചു.
മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മുകേഷ് അംബാനി കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ സച്ചിന്‍ വാസെയെ ഉപയോഗിച്ച് 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ അനില്‍ ദേശ്‌മുഖ് ശ്രമം നടത്തിയതായി മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു.
വാസെയെപ്പോലെ വിവിധ ഉദ്യോഗസ്‌ഥര്‍ക്ക് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്‌ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
Read Also: ‘കമൽ ഹാസന് ഇടതുരാഷ്‌ട്രീയം അറിയില്ല’; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് സിപിഎം