ചെന്നൈ: കമൽ ഹാസന്റെ ആരോപണങ്ങൾക്കെതിരെ സിപിഎം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു ചലച്ചിത്ര നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ ആരോപണം. എന്നാൽ കമൽ ഹാസന്റെ ആരോപണം മറുപടി അർഹിക്കാത്തതാണെന്ന് തമിഴ്നാട്ടിൽ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ പറഞ്ഞു.
‘ഇടതുപക്ഷ രാഷ്‌ട്രീയം എന്താണെന്ന് കമൽ ഹാസന് അറിയില്ല. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രസക്‌തിയും അർഥവും അദ്ദേഹത്തിനറിയില്ല. ഇതാണ് ഇക്കാര്യത്തിൽ സിപിഎമ്മിന് പറയാനുള്ളത്,’ ജി രാമകൃഷ്‌ണൻ വ്യക്‌തമാക്കി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിടിവാശിയും മുൻവിധിയുമാണ് ഇക്കുറി മക്കൾ നീതി മയ്യവും ഇടതുപാർട്ടികളും തമ്മിലുള്ള സഖ്യത്തിന് വിഘാതമായതെന്നും കമൽ നേരത്തെ പറഞ്ഞിരുന്നു. ഡിഎംകെയിൽ നിന്ന് പണം വാങ്ങിയത് കമ്മ്യൂണിസ്‌റ്റ് പാർട്ടികളുടെ അപചയമാണ് കാട്ടുന്നതെന്നും കമൽ വിമർശിച്ചു. ട്വന്റി ഫോർ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം. പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെ മുന്നണിയിൽ ചേർന്നതെന്ന് കമൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പത്തു കോടി രൂപയും സിപിഐക്ക് 15 കോടി രൂപയും ഡിഎംകെ കൊടുത്തിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കിലാണ് ഡിഎംകെ വെളിപ്പെടുത്തിയത്. എന്നാൽ ഇത് വൻ വിവാദമായതോടെ തങ്ങൾ മൽസരിച്ച മണ്ഡലങ്ങളിലെ ഡിഎംകെ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് പ്രവർത്തന ചെലവിലേക്കായാണ് ഈ പണം ഡിഎംകെ തന്നതെന്ന് വിശദീകരിച്ച് ഇരു പാർട്ടികളും രംഗത്തെത്തിയിരുന്നു.
Read Also: ആഴക്കടൽ വിവാദം; സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രി