ഗാന്ധിനഗർ: ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്‌റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജസ്‌റ്റിസ് ബേല എം ത്രിവേദി ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. തങ്ങൾക്ക് നേരെയുണ്ടാകുന്ന ശാരീരിക പീഡനത്തിന്റെ തീവ്രത അനുഭവിക്കാൻ മനുഷ്യരെ പോലെ മൃഗങ്ങൾക്കും കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 11(1) (d), 11(1) (e), 11(1) (f), 11(1) (h) വകുപ്പുകള്‍, മൃഗസംരക്ഷണ നിയമത്തിന്റെ 6A (4), 6(1) (3), 8(2) വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്ന ബെഞ്ച് മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് ഇത്തരം നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു.
2020 മാർച്ച് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 15 പശുക്കളെയും 7 കന്നുകുട്ടികളെയും കാലുകളും കഴുത്തും ബന്ധിച്ച് ക്രൂരമായ രീതിയിൽ കടത്തിയ ട്രക്കിനെ കേസിലെ പരാതിക്കാരനും പോലീസ് കോൺസ്‌റ്റബിളുമായ നിതേഷ്ഭായിയും സഹപ്രവർത്തകരും ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു. വാഹനത്തിൽ മൃഗങ്ങൾക്ക് ഭക്ഷണത്തിനും വെള്ളത്തിനുമുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.
ട്രക്കിന്റെ ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസ് അന്വേഷണത്തിനിടെ സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു.
Read also: രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്; കുവൈറ്റ്