മുംബൈ: അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് സർക്കാറിനെ താഴെയിറക്കാൻ സാധിക്കില്ലെന്നും ശരദ് പവാർ പറഞ്ഞു.
മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിനെ സ്‌ഥാനത്ത് നിന്ന് മാറ്റിയതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നും ശരത് പവാർ കൂട്ടിച്ചേർത്തു. പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ലെന്ന് എൻഎസ്‌പി സംസ്‌ഥാന മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീലും വ്യക്‌തമാക്കിയിരുന്നു.
മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ട പരംബീര്‍ സിങ്ങിന്റെ കത്തിലാണ് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുകേഷ് അംബാനി കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ സച്ചിന്‍ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ ശ്രമം നടന്നുവെന്നാണ് കത്തിൽ ആരോപിക്കുന്നത്.
വാസെയെപ്പോലെ വിവിധ ഉദ്യോഗസ്‌ഥര്‍ക്ക് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്‌ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
Read also: അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ല; ജയന്ത് പാട്ടീൽ