കൊല്ലം: സ്വർണനൂലുകൾ തുന്നിച്ചേർത്ത മലയാളത്തനിമയുള്ള നല്ല ‘കസവുസാരി’. ആദ്യ കാഴ്‌ചയിൽ അങ്ങനെ തോന്നുമെങ്കിലും സംഗതി അതല്ല. കൊല്ലം സ്വദേശിനി അന്ന എലിസബത്ത് ജോർജ് തയ്യാറാക്കിയ ഈ കസവുസാരി കേക്ക് പോലെ കഴിക്കാം. കേക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന വേഫർ ഷീറ്റുകൾ കൊണ്ട് സാരിയും എഡിബിൾ ഗോൾഡ് പൗഡർ ഉപയോഗിച്ച് സാരിയുടെ ബോർഡറും നിർമിച്ചു. ഇത്തരം വേഫർ ഷീറ്റുകൾ കേരളത്തിൽ സാധാരണമല്ലാത്തതിനാൽ മുംബൈയിൽ നിന്നാണിവ വരുത്തിയത്.
പ്ളൈവുഡ് ഉപയോഗിച്ച് ഫ്രെയിം ഉണ്ടാക്കിയ ശേഷം, 100–120 ഷീറ്റുകൾ ഉപയോഗിച്ചായിരുന്നു സാരി നിർമ്മാണം. തുടർന്ന് ഈടുനിൽക്കാനായി ജെലാറ്റിൻ ചേർത്തു. 60 മണിക്കൂറോളമാണ് സാരി നിർമാണത്തിനായി അന്ന ചിലവഴിച്ചത്. 2 കിലോ ഭാരത്തിൽ അഞ്ചര മീറ്റർ നീളമുള്ള സാരി നിർമിക്കാനായി 10000 രൂപയാണ് ചിലവായത്. കൊല്ലം പട്ടത്താനം ചേരിക്കലകത്ത്, കൃഷിവകുപ്പ് അസിസ്‌റ്റന്റ് ഡയറക്‌ടർ ജോർജ് തോമസിന്റെയും യുണൈറ്റഡ് ഇലക്‌ട്രിക്കൽസ് ഉദ്യോഗസ്‌ഥ പ്രിയ സൂസൻ ജേക്കബിന്റെയും മകളാണ് അന്ന.
Read also: കോവിഡ് വ്യാപനം; കണ്ണൂരിൽ കൂടുതൽ ചികിൽസാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്