ന്യൂഡെൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം (2020-2021) വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയേക്കാൾ 5 ശതമാനം കൂടുതലാണിത്. 12.06 ലക്ഷം കോടി പിരിഞ്ഞു കിട്ടിയതിൽ 2.61 ലക്ഷം കോടി രൂപ റീഫണ്ടായി നൽകിയത് ഒഴിവാക്കിയ ശേഷമുള്ള തുകയാണ് 9.45 ലക്ഷം കോടി.
കോവിഡിനു മുൻപത്തെ വർഷം (2019-2020) 10.49 ലക്ഷം കോടിയായിരുന്നു ഈ പ്രത്യക്ഷ നികുതിയിനങ്ങളിലെ വരുമാനം. കഴിഞ്ഞ വർഷം ബജറ്റ് ലക്ഷ്യം 13.19 ലക്ഷം കോടിയായിരുന്നു. കോവിഡിനെത്തുടർന്ന് 9.05 ലക്ഷം കോടിയായി അനുമാനം താഴ്‌ത്തുകയായിരുന്നു.
കമ്പനിനികുതിയായി 4.57 ലക്ഷം കോടിയും വ്യക്‌തികളുടെ ആദായ നികുതിയായി 4.71 ലക്ഷം കോടിയും ഓഹരിയിടപാടിനുള്ള സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതിയായി 16927 കോടിയുമാണു ലഭിച്ചത്. ഈ മാസം തുടങ്ങിയ 2021-22 സാമ്പത്തിക വർഷം 11.08 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ പിസി മോദി പറഞ്ഞു.
Read Also: ലോക്ക്ഡൗൺ ഉണ്ടാകില്ല, പകരം പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും; കെജ്‌രിവാൾ