ഇന്‍ഡോര്‍: മധ്യപ്രദേശിലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ദാമോഹ് മണ്ഡലത്തിലെ എംഎല്‍എ ആയ രാഹുല്‍ ലോധിയാണ് ബിജെപി പാളയത്തില്‍ എത്തിയത്. നിയമസഭാ അംഗത്വം രാജിവെച്ചാണ് ലോധി പാര്‍ട്ടി വിട്ടത്.
ലോധിയുടെ രാജി സ്വീകരിച്ചെന്ന് മധ്യപ്രദേശ് നിയമസഭാ പ്രോട്ടേം സ്‌പീക്കർ രാമേശ്വര്‍ ശര്‍മ്മ അറിയിച്ചു. ഇതോടെ ഈ വര്‍ഷം മാര്‍ച്ചിന് ശേഷം മാത്രം കോണ്‍ഗ്രസ് വിട്ട എംഎല്‍എമാരുടെ എണ്ണം 26 ആയി.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലോധിയെ കാവി ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്‌തു. കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും, അതിനാല്‍ ബോധപൂര്‍വമാണ് പാര്‍ട്ടി വിട്ടതെന്നും ലോധി പറഞ്ഞു. തന്റെ മണ്ഡലത്തിലെ ക്ഷേമ പ്രവര്‍ത്തികള്‍ എല്ലാം വീണ്ടും ആരംഭിച്ച് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും ലോധി കൂട്ടിച്ചേര്‍ത്തു.
Madhya Pradesh: Rahul Lodhi joins BJP (Bharatiya Janata Party), in presence of Chief Minister Shivraj Singh Chouhan. https://t.co/KQN1NWZdsZ pic.twitter.com/QOy2cavd3q
— ANI (@ANI) October 25, 2020
നവംബര്‍ 3-നാണ് സംസ്‌ഥാനത്ത് 28 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 230 സീറ്റുകളുള്ള നിയമസഭയില്‍ 25 സിറ്റിങ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെയാണ് ഇത്രയും സീറ്റുകള്‍ ഒഴിവുവന്നത്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്‍ത്തിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്.
കൂറുമാറിയവരില്‍ കൂടുതലും ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അടുപ്പക്കാരാണ് എന്നാണ് സൂചനകള്‍. നിലവില്‍ 107 എംഎല്‍എമാര്‍ ഉള്ള ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ ഒന്‍പത് പേരുടെ പിന്തുണ കൂടി മതിയാവും. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.