കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ കെ സുധാകരൻ എംപി പ്രതിയാകും എന്നായിരുന്നു ആദ്യഘട്ടത്തിലുണ്ടായ സൂചന. എന്നാൽ, കെ സുധാകരനെ ഒഴിവാക്കി കൊണ്ടുള്ള പ്രതി പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഈ മാസം 20, 21 തീയതികളിൽ ചാല കേന്ദ്രീകരിച്ച് നടന്ന കെ റെയിൽ വിരുദ്ധ സമരത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അഡ്വ.മാർട്ടിൻ ജോർജ്, സുദീപ് ജെയിംസ്, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നേതാക്കൾക്കൊപ്പം ഇരുപതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ചാല അമ്പല പരിസരത്ത് സ്‌ഥാപിച്ച സർവേകല്ലുകൾ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതെറിയുകയായിരുന്നു. 21ന് രാവിലെയാണ് സർവേകല്ലുമായി കെ റെയിൽ അധികൃതർ ചാലയിൽ എത്തിയത്. കെ റെയിൽ വിരുദ്ധ കർമസമിതി ചാല യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കല്ലിടൽ തടഞ്ഞിരുന്നു. എടക്കാട് പോലീസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കിയ ശേഷം സർവേക്കല്ല് സ്‌ഥാപിച്ചിരുന്നു.
തുടർന്ന് വൈകിട്ടോടെയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എത്തിയത്. സർവേക്കല്ല് നീക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പ്രവർത്തകർ മുഴുവൻ കുറ്റികളും പിഴുതെറിയുകയായിരുന്നു. ആകെ പതിമൂന്ന് കുറ്റികളാണ് സ്‌ഥാപിച്ചത്. ഇതിൽ മൂന്നെണ്ണം കർമസമിതി പ്രവർത്തകർ നീക്കം ചെയ്‌തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാക്കി പത്തെണ്ണം പിഴുതുമാറ്റി.
Most Read: വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യം, തെളിവ് ശേഖരിച്ചു; കമ്മീഷണർ