കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13ആം വിജയമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നേതാക്കൾക്ക് ഓരോത്തർക്കും ചാണ്ടി ഉമ്മൻ പേരെടുത്ത് നന്ദി പറഞ്ഞു.
‘നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസന തുടർച്ചക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്‌തിരിക്കുന്നത്. അപ്പ 53 വർഷം ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചക്ക് പുതുപ്പള്ളിയോടൊപ്പം ഞാനും ഉണ്ടാകും. വോട്ട് ചെയ്‌തവരും ചെയ്യാത്തവരും എനിക്ക് സമൻമാരാണ്. പുതുപ്പള്ളിയുടെ വികസനത്തിന്, വളർച്ചയ്‌ക്ക് ഒരുമിച്ചു പ്രവർത്തിക്കാം’- ചാണ്ടി ഉമ്മൻ പറഞ്ഞു.
‘ഏതൊരാൾക്കും അപ്പയുടെ അടുത്തുവന്നു പറയാൻ വിധം അദ്ദേഹം കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നു. അതുപോലെ തന്നെ ഞാനും കയ്യെത്തും ദൂരത്ത് ഉണ്ടാകും. അതിന് പാർട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്‌നമില്ല. നമുക്ക് ഈ നാടിന് വേണ്ടി ഒന്നിച്ചു മുന്നോട്ട് നീങ്ങാം. അപ്പ ഓരോ വീട്ടിലെയും സഹോദരനായിരുന്നു, മകനായിരുന്നു, സുഹൃത്തായിരുന്നു. അതേ സ്‌നേഹമാണ് എനിക്കും കിട്ടിയത്. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയുന്നു. അപ്പ ഉണ്ടായിരുന്നത് പോലെ, മകനായി, സഹോദരനായി, സുഹൃത്തായി, വഴികാട്ടിയായി ഞാനും ഉണ്ടാകും’- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
53 വർഷം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ ഭദ്രമായിരുന്ന പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ ഇടതുപക്ഷത്തിന്റെ ജെയ്‌ക് സി തോമസിനെ പരാജയപ്പെടുത്തിയത്. യുഡിഎഫ്-78098, എൽഡിഎഫ്-41644, എൻഡിഎ- 6447 എന്നിങ്ങനെയാണ് വോട്ട് നില.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!