ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥരെ തൽസ്‌ഥാനത്ത് നിയമിച്ചതായി റിപ്പോർട്. കേരള കേഡർ ഉദ്യോഗസ്‌ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ സുഖ്‌ബീർ സിങ് സന്ധു എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണർമാരെ തിരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്‌ജൻ ചൗധരി സ്‌ഥിരീകരിച്ചു. ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും, കഴിഞ്ഞ ദിവസം അരുൺ ഗോയൽ രാജിവെക്കുകയും ചെയ്‌തതോടെയാണ് ഒഴിവുകൾ വന്നത്.
മൂന്നംഗ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. പുതിയ കമ്മീഷണർമാരെ കണ്ടെത്താനായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ അധ്യക്ഷതയിൽ സേർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹോം സെക്രട്ടറി, പഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ ഉണ്ട്.
Most Read| മാസപ്പടി; കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്