തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിലാണ് വിജിലൻസ് കോടതിയിൽ നിലപാട് അറിയിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹരജി പരിഗണിച്ചത്. ഹരജിയിൽ വാദം ഈ മാസം 27ന് വാദം കേൾക്കും.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോപണങ്ങളല്ല ഹരജിയിൽ ഉള്ളതെന്നും കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് ഡയറക്‌ടർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29ന് ആണ് മാത്യു കുഴൽനാടൻ എംഎൽഎ ഹരജി സമർപ്പിച്ചത്. ഇതിൽ വിജിലൻസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു.
പിണറായി വിജയനും മകൾ വീണയുമടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ. മാസപ്പടിക്ക് ശേഷം കരിമണൽ കമ്പനിക്കായി വ്യവസായ നയത്തിൽ തന്നെ മാറ്റം വരുത്തിയതായും ഹരജിയിൽ പറയുന്നുണ്ട്. കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകുകയും അതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നുമാണ് ആരോപണം.
Most Read| സിഎഎ നിയമം പിൻവലിക്കില്ല, ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല; അമിത് ഷാ