റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ അർജന്റീന നാളെ ആദ്യ മൽസരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാരായ ചിലിയാണ് അർജന്റീനയുടെ എതിരാളി. നാളെ പുലർച്ചെ 2.30നാണ് മൽസരം. റിയോ ഡി ജനീറോയിലെ എസ്‌റ്റാഡിയോ ഒളിമ്പിക്കോ മൈതാനത്ത് വച്ച് ചിലിയെ നേരിടുമ്പോൾ അർജന്റീന തങ്ങളുടെ കോപ്പ അമേരിക്ക സ്വപ്‌നങ്ങൾക്ക് മികച്ച തുടക്കം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എത്തുന്നത്.
പരിക്കേറ്റ റൊമേറോ ഒഴികെയുള്ള മുൻനിര താരങ്ങളെല്ലാം ലഭ്യമാണെന്നത് അർജന്റീനയ്‌ക്ക് ആശ്വാസം പകരുന്നു. ലയണൽ സ്‌കലോണിയുടെ അർജന്റീനയ്‌ക്ക് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ ടീമുകളിൽ ഒന്നാണ് ചിലി.
രണ്ട് തവണ കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജന്റീനയെ തകർത്ത ആത്‌മവിശ്വാസം അവർക്ക് കൈമുതലായുണ്ട്. അതിനാൽ ചിലിക്കെതിരെ ഏറ്റവും മികച്ച ഇലവനെ തന്നെയാവും സ്‌കലോണി ഇറക്കുക എന്നുറപ്പാണ്.
ഏറ്റവും ഒടുവിൽ ലോകകപ്പ് യോഗ്യത മൽസരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മെസി തകർപ്പൻ പ്രകടനം കാഴ്‌ചവച്ചിട്ടും അർജന്റീനയ്‌ക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മൽസരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് സ്‌റ്റേജ് ആയതിനാൽ ചിലിയെ സംബന്ധിച്ചിടത്തോളം സമനില പോലും വലിയ നേട്ടമാണ്.
എന്നാൽ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ ആകെ കളികളുടെ കണക്കെടുത്താൽ അർജന്റീന ചിലിയേക്കാൾ ബഹുദൂരം മുന്നിലാണ്. 93 മൽസരങ്ങളാണ് ഇതുവരെ ഇരുടീമുകളും നേർക്കുനേർ പോരാടിയത്. അതിൽ കേവലം 8 കളികൾ മാത്രമാണ് ചിലിക്ക് ജയിക്കാൻ കഴിഞ്ഞത്. 61 കളികളും അർജന്റീന ജയിച്ചപ്പോൾ 24 കളികൾ സമനിലയിൽ അവസാനിച്ചു.
അർജന്റീന നിരയിൽ മെസിക്കൊപ്പം മാർട്ടിനസും, നിക്കോ ഗോൺസാൽവസും ആദ്യ ഇലവനിൽ എത്തും. ഏഞ്ചൽ ഡി മരിയയും, ക്ളിനിക്കൽ ഫിനിഷർ സെർജിയോ അഗ്യൂറോയും പകരക്കാരുടെ റോളിലാവും എത്തുക. കോവിഡ് മുക്‌തനായ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
മറുഭാഗത്ത് ചിലി നിരയിൽ അലക്‌സിസ് സാഞ്ചസിന്റെ അഭാവം അവർക്ക് വലിയ തിരിച്ചടിയാകും. പരിക്കേറ്റ സാഞ്ചസിന് ഗ്രൂപ്പ് ഘട്ടം പൂർണമായും നഷ്‌ടമാകും എന്നാണ് സൂചന. കോവിഡ് മുക്‌തനായ അർട്ടുറോ വിദാൽ മടങ്ങിയെത്തും. വർഗാസും ആദ്യ ഇലവനിൽ ഇറങ്ങാനാണ് സാധ്യത. ക്ളോഡിയോ ബ്രാവോ തന്നെയാകും ചിലിയുടെ ഗോൾവല കാക്കുക.
Read Also: ‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ