ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ പിടികൂടുന്നതിന് ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞു 2.30ന് ആണ് മോക്ക്ഡ്രിൽ നടത്തുക. ഇതിനായി വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്.
പോലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികൾ, നിൽക്കേണ്ട സ്‌ഥലം എന്നിവ വനംവകുപ്പ് വിവരിച്ചു നൽകും. മയക്കുവെടി വെക്കുന്നതിന് എട്ട് വനംവകുപ്പ് സംഘത്തെ നേരത്തെ തന്നെ നിശ്‌ചയിച്ചിരുന്നു. പിടികൂടുന്ന അരിക്കൊമ്പനെ നാളെയോ മറ്റന്നാളോ ആയി മയക്കുവെടി വെക്കാനാണ് പദ്ധതി.
അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി സർക്കാരിന് റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക്ഡ്രിൽ നടത്തുന്നത്. ആനയെ എന്ന് പിടികൂടുമെന്നതും എവിടേക്ക് മാറ്റുമെന്നതും വനംവകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
എത്തിക്കാൻ പരിഗണനയിൽ ഉള്ള പെരിയാർ കടുവാ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലും പരിശോധന നടത്തിയിട്ടുണ്ട്. സർക്കാരിന് ലഭിച്ച സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദ്ദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതും സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനം എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Most Read: എഐ ക്യാമറ ഇടപാട്; വിജിലൻസ് അന്വേഷണം തുടങ്ങി- ദുരൂഹതയെന്ന് വിഡി സതീശൻ