കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ തിരക്കും വർധിച്ചു. തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഠിനമായ ശ്രമങ്ങൾ തന്നെയാണ് ഓരോരുത്തരും നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിൽ ദിവസവും ഭക്ഷണ പൊതികൾ എത്തിക്കുന്ന തിരക്കിലാണ് വാർഡ് മെമ്പറും സംഘവും.
കോവിഡ് വ്യാപനം രൂക്ഷമായതോടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വാർഡിൽ കോളനി നിവാസികളുടെ അവസ്‌ഥ മനസിലാക്കി വാർഡ് മെമ്പർ ജിഷ ചോലക്കമണ്ണിൽ വീടിനോട് ചേർന്ന് ഷെഡ് തയ്യാറാക്കിയാണ് ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനും സൗകര്യം ഒരുക്കിയത്. ദിവസേന 300 പേർക്കുള്ള ഭക്ഷണമാണ് ഇവർ തയ്യാറാക്കി നൽകുന്നത്.
സന്നദ്ധ പ്രവർത്തകരിൽ നിന്നും സംഘടനകളിൽ നിന്നും സാധനങ്ങൾ ശേഖരിച്ചാണ് ഭക്ഷണത്തിനുള്ള വസ്‌തുക്കൾ കണ്ടെത്തുന്നത്. പാകം ചെയ്‌ത ഭക്ഷണം പൊതികളാക്കി ഉച്ചക്കും രാത്രിയും 2 നേരം വീതം വൊളന്റിയർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇത്തവണ കുന്നമംഗലം പഞ്ചായത്തിൽ സമൂഹ അടുക്കള ഇല്ലാത്തത് മൂലമാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ പദ്ധതി തയ്യാറാക്കിയത്.
Most Read: ആരോഗ്യ മേഖലക്ക് വീണ്ടും നേട്ടം; മൂന്ന് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം