ന്യൂഡെൽഹി: ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) ചോദ്യം ചെയ്യുന്നു. എന്നാൽ ഇതുവരെ ആര്യൻ ഖാനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും, അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
പാർട്ടിയിൽ ആര്യന് ബന്ധമുണ്ടോയെന്നും, ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചോ എന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്യന്റെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകൾ ഉൾപ്പടെയാണ് പരിശോധിക്കുന്നത്. കൂടാതെ പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയ 3 പെൺകുട്ടികളും നിലവിൽ നാർക്കോട്ടിക്‌സ് ബ്യുറോയുടെ കസ്‌റ്റഡിയിൽ ഉണ്ടെന്നും, ഇവരെയും ചോദ്യം ചെയ്യുകയാണെന്നും എൻസിബി അറിയിച്ചു.
മുംബൈ തീരത്ത് രണ്ടാഴ്‌ച മുൻപ് ഉൽഘാടനം കഴിഞ്ഞ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ടി നടത്തിയത്. കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടികൂടി. എൻസിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്ത് നിന്നും കപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണ് ലഹരിപ്പാർടി ആരംഭിച്ചത്. തുടർന്ന് ഉദ്യോഗസ്‌ഥർ നടപടി സ്വീകരിക്കുകയായിരുന്നു.
ഒക്‌ടോബർ 2 മുതല്‍ 4 വരെയാണ് കപ്പലില്‍ പാര്‍ടി നടത്താന്‍ നിശ്‌ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഡെൽഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ടുകള്‍.
Read also: അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് ഗഡ്‌കരി കാണിച്ചു തന്നു; ശരദ് പവാർ