ന്യൂഡൽഹി: കോൺഗ്രസ് നേതൃനിരയിൽ മാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനൽകിയ മുതിർന്ന നേതാക്കൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു ഉവൈസിയുടെ പ്രതികരണം. എത്രകാലം കോൺഗ്രസിലെ മുസ്ലിം നേതാക്കൾ അടിമകളായി തുടരുമെന്ന് ഉവൈസി ചോദിച്ചു.
” ഗുലാം നബി ആസാദ് ഞങ്ങളെ ബി.ജെ.പിയുടെ ബി ടീം എന്നു വിളിക്കാറുണ്ട്. ഇപ്പോൾ കത്തിൽ ഒപ്പിട്ടതോടെ അദ്ദേഹം ബി.ജെ.പിയുമായി സഖ്യത്തിലായി എന്ന് അദ്ദേഹത്തിന്റെ പാർട്ടിയുടെ മുൻ അദ്ധ്യക്ഷൻ പറഞ്ഞിരിക്കുന്നു. കോൺഗ്രസിനകത്തെ മുസ്ലിം നേതാക്കൾ സമയം പാഴാക്കുകയാണ്. എത്ര നാൾ കോൺഗ്രസ് നേതൃത്വത്തിന്റെ അടിമകളായി തുടരുമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു” – ഉവൈസി പറഞ്ഞു.
ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ ഫലമായാണ് കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തയച്ചത് എന്നാണ് രാഹുലിന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദം ഉയർത്തിയ നേതാക്കൾ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടുകയാണെന്ന് രാഹുൽ ആരോപിച്ചു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കളായ കപിൽ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. രാഹുലിന്റെ ആരോപണം ശരിയാണെന്നു തെളിയിച്ചാൽ താൻ രാജിവക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം, രാഹുലിന്റെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് കപിൽ സിബൽ പ്രതികരിച്ചത്. “കഴിഞ്ഞ 30 വർഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്! ”- കപിൽ സിബൽ ട്വീറ്റ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു. താൻ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തിപരമായി അറിയിച്ചുവെന്നും അതിനാൽ താൻ ട്വീറ്റ് പിൻവലിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.
പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.