കോഴിക്കോട്: തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസുകാരന് രക്ഷകനായി ഡിഗ്രി വിദ്യാർഥി അശ്വിൻ കൃഷ്‌ണ. നാദാപുരത്ത് ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിത്താണ ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അജ്‌മലിനെയാണ് ടിന്റു എന്ന് വിളിക്കുന്ന അശ്വിൻ സാഹസികമായി രക്ഷിച്ചത്.
അലക്കാനെത്തിയ അയൽവാസിയായ സ്‌ത്രീക്ക് ഒപ്പമാണ് കുട്ടി തോട്ടിൽ എത്തിയത്. അപ്രതീകഷിതമായി കുട്ടി തോട്ടിലെ ചുഴിയിൽ അകപ്പെടുകയായിരുന്നു. സ്‌ത്രീയുടെ കരച്ചിൽ കേട്ടാണ് അതുവഴി പോകുകയായിരുന്ന അശ്വിൻ തോട്ടിലേക്ക് എത്തിയത്. ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു.
തലശ്ശേരി ക്രൈസ്‌റ്റ് കോളേജിലെ ഡിഗ്രി വിദ്യാർഥിയായ അശ്വിൻ ചെക്യാട് കുന്നത്ത് കുമാരൻ-കോമള ദമ്പതികളുടെ മകനാണ്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ അശ്വിന്റെ മൊബൈൽ ഫോൺ വെള്ളത്തിൽ നഷ്‌ടമായിരുന്നു. എന്നാൽ മൊബൈൽ നഷ്‌ടപെട്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അശ്വിൻ. രക്ഷപ്പെടുത്തിയ അജ്‌മലിന്റെ പിതാവ് നംഷിദിന്റെ സുഹൃത്തുക്കൾ അശ്വിന് പാരിതോഷികം നൽകി അഭിനന്ദിച്ചു.
Malabar News: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഉള്ളൂർക്കടവ് പാലത്തിന്റെ നിർമാണം തുടങ്ങുന്നു