ദിസ്‌പൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തിൽ പ്രതിഷേധവുമായി അസമിലെ വിദ്യാർഥികൾ. ഓൾ അസം സ്‌റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജോർഹത് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർഥികൾ നഡ്ഡയുടെ കോലം കത്തിച്ചു. ജോർഹതിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുൻപിലാണ് വിദ്യാർഥികൾ തടിച്ചുകൂടിയത്. ബിജെപിക്കും ആർഎസ്എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു.
അസാമീസ് എന്ന ഐഡന്റിറ്റി തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദ്യാർഥി നേതാക്കളായ അർജുൻ മേനി ഭുയാനും പാർഥ പ്രതിം ബോറയും പറഞ്ഞു. അതിനായി രക്‌തം ചിന്താൻ വരെ തയ്യാറാണ്. അസം തദ്ദേശീയരുടേതാണ്. പുറത്തുള്ളവരുടേതല്ല. കർഷകരുടെയും തൊഴിലാളികളുടെയും ഒന്നും പ്രശ്‌നങ്ങൾ പരിഹരിക്കാത്ത സർക്കാരാണ് ഇതെന്നും വിദ്യാർഥികൾ ആരോപിച്ചു.
Related News: ഒറ്റക്കെട്ടായി അതിജീവിക്കാനുള്ള സമയമാണിത്; ഐക്യം തകർക്കരുത്; നഡ്ഡയുടെ പരാമർശത്തിൽ ഗെഹ്‌ലോട്ട്
അതേസമയം, സിഎഎ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്നും ഈ സാഹചര്യത്തിൽ പ്രതിഷേധം നിയമ വിരുദ്ധമാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു. അങ്ങനെയെങ്കിൽ കോടതിയുടെ പരിഗണനയിലുള്ള കാര്യം നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന് എങ്ങനെ പറയാൻ കഴിയുന്നുവെന്ന് വിദ്യാർഥികൾ തിരിച്ചു ചോദിച്ചു.