ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തെ വിമർശിച്ച് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നഡ്ഡയുടെ പ്രസ്‌താവന നിർഭാഗ്യകരമാണെന്നും രാജ്യത്തിന്റെ ഐക്യം തകർക്കരുതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
“സിഎഎ നടപ്പാക്കുന്നത് സംബന്ധിച്ച് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ജിയുടെ പ്രസ്‌താവന നിർഭാഗ്യകരമാണ്. കോവിഡ് -19 വ്യാപനം ആരംഭിക്കുന്നതിന് മുമ്പുതന്നെ സിഎഎ നടപ്പാക്കാനുള്ള ബിജെപിയുടെ നിർബന്ധം കാരണം രാജ്യത്ത് സംഘർഷങ്ങൾ ഉണ്ടായിരുന്നു, നിരവധി മേഖലകളിൽ സ്‌ഥിതി സങ്കീർണമായിരുന്നു,”- ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു.
BJP President JP Nadda ji’s statement regarding implementation of #CAA is most unfortunate. Even before Covid-19 pandemic started, there were communal tensions in the country & the situation was very tense in a number of areas due to BJP’s insistence on implementing CAA.
1/— Ashok Gehlot (@ashokgehlot51) October 21, 2020
സംഘർഷം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. “കൊറോണയുടെ സ്‌ഥിതി ഇപ്പോഴും വളരെ ഗുരുതരമായിരിക്കുമ്പോൾ, അവർ വീണ്ടും സംഘർഷം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നു. രാഷ്‌ട്രം ഐക്യത്തോടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള സമയമാണിത്, സമാധാനവും സാമുദായിക ഐക്യവും തകർക്കരുത്,”- ഗെഹ്‌ലോട്ട് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
Now when corona situation is still very serious, they want to stoke tensions again. It is the time to overcome the crises the nation is facing unitedly & not to disrupt peace & communal harmony.
2/— Ashok Gehlot (@ashokgehlot51) October 21, 2020
കോവിഡ് മഹാമാരിയുടെ പാശ്‌ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും ഇത് ഉടൻ നടപ്പാക്കുമെന്നും ജെപി നഡ്ഡ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്നുവെന്നും ബംഗാളിൽ പൊതുജന സംവാദത്തിൽ സംസാരിക്കവെ നഡ്ഡ പറഞ്ഞിരുന്നു. പൗരത്വനിയമം പാർലമെന്റിൽ പാസായതാണ്. സിഎഎ നടപ്പാക്കാൻ തങ്ങൾ ബാധ്യസ്‌ഥരാണെന്നും അതിന്റെ ഗുണം എല്ലാവർക്കും ലഭിക്കുമെന്നും ആയിരുന്നു നഡ്ഡയുടെ പ്രസ്‌താവന.
Related News: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ