കൊല്‍ക്കത്ത: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ വിവിധ സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിലാണ് നഡ്ഡ സി.എ.എ നടപ്പാക്കുന്ന കാര്യം വിശദീകരിച്ചത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് നിയമം നടപ്പാക്കുന്നത് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. പിന്നീടാണ് കോവിഡ് രോഗം വ്യാപിച്ചത്. അതോടെ സര്‍ക്കാരിന്റെ ശ്രദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് മാറി. ഇപ്പോള്‍ രോഗ ഭീതി അകലുകയാണ്. ആ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. നിയമത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടുമെന്ന് ജെ.പി നഡ്ഡ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വിവാദമായ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അഫ്ഗാനിസ്‌ഥാന്‍, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പൗരത്വം ചോദിച്ചെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. ഇതില്‍ മുസ്ളിങ്ങളെ ഒഴിവാക്കിയതാണ് വിവാദമായത്. മറ്റു ആറ് മതസ്‌ഥര്‍ക്ക് പൗരത്വം നല്‍കാനും തീരുമാനിച്ചു. ഒരു വിഭാഗത്തെ ഒഴിവാക്കിയത് വിവേചനമാണെന്നും മതം അടിസ്‌ഥാനമാക്കി പൗരത്വം നല്‍കുന്നത് രാജ്യത്തിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Read Also: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു
ഏകദിന സന്ദര്‍ശനത്തിനാണ് നഡ്ഡ ബംഗാളിലെത്തിയത്. ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വിഭജിച്ച് ഭരിക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രമാണ് വികസനത്തിന്റെ നേട്ടം ലഭിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വികസനമുണ്ടാകും. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നും നഡ്ഡ പറഞ്ഞു. സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബംഗാളിലെ മത, രാഷ്‌ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് നഡ്ഡയുടെ സന്ദര്‍ശന ലക്ഷ്യം.
Also Read: ഡോക്‌ടറുടെ വേഷത്തിൽ കോവിഡിനെ നിഗ്രഹിക്കുന്ന ദേവീശിൽപം; അഭിനന്ദിച്ച് ശശിതരുർ